കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തിയത് 14.63 ലക്ഷം പ്രവാസികള്‍. ഇതില്‍ 10.45 ലക്ഷം ആളുകള്‍ തൊഴിലില്ലായ്മയാണ് മടക്കത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരമാണിത്.

വിസയുടെ കാലാവധി തീര്‍ന്നതിനാലാണ് 2.90 ലക്ഷം പേര്‍ മടങ്ങിയത്. ബാക്കിയുള്ളവര്‍ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ്.കുറഞ്ഞത് 20 ലക്ഷം കേരളിയരെങ്കിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. പശ്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വരുമാനം ദീര്‍ഘ കാലമായി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്.

8.4 ലക്ഷം പ്രവാസികളാണ് 2020 മേയ്-ഡിസംബര്‍ കാലയളവില്‍ തിരികെയെത്തിയത്. എന്നാല്‍ അടുത്ത ആറ് മാസമായപ്പോഴേക്കും ഏകദേശം ഇരട്ടിയോളമായി മടങ്ങിയെത്തിയവരുടെ കണക്ക്. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് 96 ശതമാനം പേരും. ഇതില്‍ 8.6 ലക്ഷം ആളുകള്‍ യു.എ.ഇയില്‍ നിന്ന് മാത്രം തിരികെയെത്തിയവരാണ്.

55,960 പേര്‍ മാത്രമാണ് മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത്കേരളത്തില്‍ നിന്ന് 27.20 ലക്ഷം യാത്രക്കാരാണ് മേയ് 2020 മുതല്‍ ഏപ്രില്‍ 2021 വരെയുള്ള കാലയളവില്‍ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഇതില്‍ വിദേശികളും, വിനോദ സഞ്ചാരികളും ഉള്‍പ്പെടും. എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകള്‍ പ്രകാരമാണിത്.

“കഴിഞ്ഞ ഒരു വർഷത്തിനിടെ മടങ്ങിയെത്തിയവരിൽ എത്രപേർ വിദേശത്തേക്ക് പോയിട്ടുണ്ടെന്ന് കണ്ടെത്താൻ സർക്കാർ കണക്കെടുപ്പ് നടത്തിയിട്ടില്ല. എ.എ.ഐയുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കോവിഡ് കാലത്ത് മടങ്ങിയത്തിയവര്‍ തിരികെ പോയതായി അനുമാനിക്കേണ്ടി വരും,” നോർക്ക റിക്രൂട്ട്‌മെന്റ് മാനേജർ അജിത് കൊലശേരി പറഞ്ഞു.

“മടങ്ങിപ്പോയ 27 ലക്ഷം പേരില്‍ കൂടുതലും കേരളത്തില്‍ കുടുങ്ങി കിടന്നവരായിരിക്കണം. ഇത്തരക്കാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാലും നല്ലൊരു വിഭാഗം പ്രാവസികള്‍ മടങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് ശരാശരി 5-6 ലക്ഷം പേര്‍ വിദേശത്തേക്ക് പലായനം ചെയ്യാറുണ്ട്. ഇത് പോയ വര്‍ഷവും സംഭവിച്ചിട്ടുണ്ടാകണം,” അജിത് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *