കോഴിക്കോട്∙ മുക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യഥാർഥ പ്രതിയെ മാറ്റിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഇതു ശരിവയ്ക്കുന്ന പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ ശബ്ദരേഖ പുറത്ത്. പോക്സോ കേസിൽ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നാണ് രണ്ടാനച്ഛന്‍റെ വെളിപ്പെടുത്തല്‍. മുൻ ഡിവൈഎസ്പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകിയെന്നും ശബ്ദരേഖയില്‍ പറയുന്നു.
പോക്സോ കേസില്‍ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം നൽകിയെന്നും പെണ്‍കുട്ടിയുടെ രണ്ടാനച്ഛൻ ആരോപിക്കുന്നു. എന്നാല്‍ പിന്നീടു നൽകിയത് ഒരു ചെറിയ വീടാണെന്നും മാസം പതിനായിരം രൂപ വീതം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ രണ്ടാനച്ഛൻ. പോക്സോ കേസില്‍ കൂട്ടുനിന്നു എന്ന നിലയ്ക്കാണ് രണ്ടാനച്ഛൻ ശിക്ഷിക്കപ്പെട്ടത്. പരോളില്‍ പുറത്തിറങ്ങിയ രണ്ടാനച്ഛൻ ഒരു സുഹൃത്തിനോടു സംസാരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽനിന്നു യഥാർഥ പ്രതിയായ പ്രവാസി വ്യവസായിയെ രക്ഷപ്പെടുത്താൻ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം.തോമസ് ഇടപെട്ടു എന്ന ആരോപണം ഉയർന്നിരുന്നു. ഇതും അന്വേഷിച്ച സിപിഎം പാർട്ടി കമ്മിഷൻ ഇതു ശരിയാണെന്നു കണ്ടെത്തി ജോർജ് എം.തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
യഥാർഥ പ്രതിയെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന് ഇരയുടെ മാതാവും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച, ‘വിച്ചി’ എന്ന് വിളിപ്പേരുള്ള യഥാർഥ പ്രതിയെ മാറ്റി പകരം ആ സ്ഥാനത്തു മറ്റൊരാളെ പ്രതിയാക്കാൻ പൊലീസ് ഒത്തുകളിച്ചെന്നും ഇതിനായി വൻ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും കേസിലെ ഒന്നാം പ്രതി കൂടിയായ മാതാവ് പറഞ്ഞു. പൊലീസ് – രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. കേസിൽ പുനരന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
2008ൽ കേസ് റജിസ്റ്റർ ചെയ്യുകയും 2021ൽ കോഴിക്കോട് അതിവേഗ കോടതി 8 പ്രതികൾക്കു ശിക്ഷ വിധിക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. ഇതോടെ കേസിൽ തുടരന്വേഷണം ആവശ്യം ഉയരുന്നു. കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരുടെ പങ്ക് അന്വേഷിക്കണമെന്നും യഥാർഥ പ്രതിയെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നുമാണ് ആവശ്യം. പ്രതിയെ മാറ്റിയെന്നു നേരത്തെ തന്നെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
