
അർജുന്റെ കുടുംബത്തിനെതിരെയുള്ള സൈബർ ആക്രമണം നിർത്തണമെന്ന് ലോറി ഉടമ മനാഫ്. ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പറഞ്ഞു. മതസ്പർദ്ദ വളർത്താൻ ശ്രമിച്ചിട്ടില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും മനാഫ് പറഞ്ഞു.
അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ ചെയ്ത കാര്യങ്ങൾക്ക് വരെ കുടുംബത്തോട് മാപ്പ് പറഞ്ഞിരുന്നു. നടക്കുന്ന സംഭവങ്ങളിൽ സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് പറഞ്ഞു. എന്ത് കേസ് വന്നാലും അർജുന്റെ കുടുംബത്തോടൊപ്പം തന്നെയാകും ഉണ്ടാവുക എന്ന് മനാഫ് വ്യക്തമാക്കി.
പൊലീസ് ബന്ധപ്പെട്ടിട്ടില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം ലഭിക്കുമെന്ന് വിചാരിച്ചു. എന്നാൽ അതുണ്ടായിട്ടില്ല. വികാരാധീനനായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം. അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ മനാഫിനെ പ്രതിചേർത്തിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കുന്നത് തടയുന്ന വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർജുന്റെ സഹോദരി അഞ്ജുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
