ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. ശിക്ഷ വിധി വ്യാഴാഴ്ച പറയും.പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട്‌ ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ റിപ്പോർട്ട്‌ ഹാജരാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ നടന്നത്. 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി അതിവേഗം വിധി പറയുന്നുവെന്ന പ്രത്യേകതയും കേസിലുണ്ട്. 42 സാക്ഷികളെ കേസിന്റെ ഭാഗമായി കോടതിയിൽ വിസ്തരിച്ചിരുന്നു. കൃത്യം നടന്ന് 100ാം ദിവസമാണ് കോടതി വിധി പറയുന്നതെന്നതും പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *