19,32,000 പേർ കരട് വോട്ടർ പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നോൺ മാപ്പിങ് വിഭാഗത്തിലാണെന്ന് മന്ത്രി പി രാജീവ്. ഇവർ ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹിയറിങിന് ഹാജിയില്ലെങ്കിൽ അവസാന പട്ടിക വരുമ്പോൾ പേര് ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയിൽ 26,061 പേർ നോൺ മാപ്പിങ് വിഭാഗത്തിലാണ്. 4,642 പേർക്ക് മാത്രമേ ഹിയറിങ്ങിന് നോട്ടീസ് നൽകിയിട്ടുള്ളൂ. ഭൂരിഭാഗം പേർക്കും നോട്ടീസ് ലഭിച്ചിട്ടില്ല. നാളെ മുതൽ ഹിയറിങ് ആരംഭിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കാട്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. അക്കാര്യത്തെ ഗൗരവമായി കാണേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
2002ൽ നിരവധി പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്ക ഉപേക്ഷിച്ച രീതിയാണ് ഇപ്പോൾ ഇവിടെ നടപ്പാക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും വോട്ടവകാശം ലഭിക്കേണ്ടതാണ്. നോൺ മാപ്പിങ് പട്ടിക ബിഎല്‍ ഒമാരുടെ കയ്യിൽ മാത്രമാണുള്ളതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഈ പട്ടിക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
