ന്യൂഡൽഹി: ബിജെപി നേതാവ് നവ്‌നീത് റാണയുടെ വിവാദപരമായ ‘കൂടുതൽ കുട്ടികൾ’ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. തനിക്ക് ആറ് കുട്ടികളുണ്ടെന്നും നാല് കുട്ടികൾക്ക് ജന്മം നൽകുന്നതിൽനിന്ന് നവ്‌നീത് റാണയെ ആരാണ് തടയുന്നതെന്നും ഒവൈസി പരിഹസിച്ചു.
കുടുംബത്തിന്റെ വലിപ്പം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും, ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും നവ്‌നീത് റാണ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ കുട്ടികളിലൂടെ ഇന്ത്യയെ പാകിസ്താനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് തടയണമെന്നും അവർ പ്രസ്താവിച്ചു. റാണയുടെ പ്രസ്താവനയിലെ വിദ്വേഷ സൂചനകളെ ചോദ്യം ചെയ്ത ഒവൈസി, വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും ജനസംഖ്യാ ചർച്ചകളിലെ വർഗീയതയെയും പരിഹസിച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു നവ്‌നീത് റാണ വിവാദമായ ഈ പ്രസ്താവന നടത്തിയത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന വസ്തുത ഒവൈസി ഓർമ്മിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇത്തരം നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് റാണയുടെ പ്രസ്താവനയെന്ന് അദ്ദേഹം പരിഹസിച്ചു. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മൂന്നിൽ കൂടുതൽ കുട്ടികൾ വേണമെന്ന് ആവശ്യപ്പെട്ട കാര്യവും ഒവൈസി ചൂണ്ടിക്കാട്ടി. കൂടുതൽ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരെ ആരും തടയുന്നില്ലെന്നും, എന്നാൽ അത് ദേശീയ സുരക്ഷയുമായും വർഗീയതയുമായും ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ഒവൈസി വ്യക്തമാക്കി.
