തിരുവനന്തപുരം: കത്തോലിക്കാ സഭക്കെതിരായ ഓര്‍ഗനൈസര്‍ ലേഖനത്തിലൂടെ പുറത്തുവന്നത് ആര്‍എസ്എസിന്റെ യഥാര്‍ഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനു ശേഷം കത്തോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാര്‍ എന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍നിന്നും മനസ്സിലാക്കേണ്ടത്.

സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നത്. ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍നിന്ന് ആ ലേഖനം പിന്‍വലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തില്‍ കാണാന്‍ കഴിയുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകര്‍ക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാന്‍. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ സംയുക്തമായിനിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *