തൃശ്ശൂരിൽ റിമാൻഡിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രേഷ് ബാബുവിന്റെ മരണകാരണം ശരീരത്തിലെ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന് മർദ്ദനമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കും.
തൃശൂർ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനായ രേഷ് ബാബു മരണപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. രേഷ് ബാബുവിൻ്റെ ശരീരത്തിൽ മർദനത്തിൻ്റെ പാടുകൾ കണ്ടെത്തിയെന്നും, ഇത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും കുടുംബം ചോദ്യം ഉന്നയിച്ചിരുന്നു. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ മാസം 18 നാണ് മോഷണ കേസുമായിബന്ധപ്പെട്ട് രേഷ് ബാബുവിനെ പൊലീസ് പിടികൂടുന്നത്. ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിയ്യൂരിലെ ജയിലിലേക്ക് റിമാൻഡ് ചെയ്തു. തല ചുറ്റി വീണതിനെ തുടർന്ന് മെയ് 26 നാണ് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരണം സംഭവിച്ചത്. രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന കാര്യം പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ മറച്ചുവച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.
