ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79)അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍എംഎല്‍ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയടക്കമുള്ള വെളിപ്പെടുത്തല്‍ സത്യപാല്‍ മാലിക് നടത്തിയിരുന്നു.

ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു സത്യപാല്‍ മാലിക്. മുന്‍ കേന്ദ്രമന്ത്രിയായ ഇദ്ദേഹം രണ്ടുതവണ രാജ്യസഭാംഗം കൂടിയായിരുന്നു. 1971 ല്‍ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നുള്ള എം.എല്‍.എ. 1984ല്‍ കോണ്‍ഗ്രസ് സീറ്റില്‍ രാജ്യ സഭാംഗം. പക്ഷേ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടിവന്നു. 1988ല്‍ വി.പി സിങ്ങ് നേതൃത്വം നല്‍കുന്ന ജനതാദളിന്റെ ഭാഗമായി, 1989ല്‍ അലിഗഡില്‍ നിന്നും എം.പിയായി. 1990 ഏപ്രില്‍ 21 മുതല്‍ നവംബര്‍ 10 വരെ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായിരുന്നു അദ്ദേഹം.

റാം മനോഹര്‍ ലോഹ്യയുടെ രാഷ്ടീയത്തില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സത്യപാല്‍ മാലിക് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. മീററ്റ് സര്‍വകലാശാലയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി നേതാവില്‍ തുടങ്ങി ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ്സിലെത്തുകയും പിന്നീട് ബി.ജെ.പിയില്‍ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വഹിച്ച ശേഷമാണ് ബീഹാര്‍, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പദവിയിലേക്ക് എത്തുന്നത്.

15 വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ലാണ് ബിജെപി പാളയത്തിലെത്തുന്നത്. വീണ്ടും ലോക്സഭയിലേക്ക് മല്‍സരിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പുത്രന്‍ അജിത്ത് സിങിനോട് പരാജയപ്പെട്ടു. പക്ഷേ, സുപ്രധാന പദവികള്‍ നല്‍കി പാര്‍ട്ടി അദ്ദേഹത്തെ കൂടെനിര്‍ത്തി. ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ചുമതലയുള്ളപ്പോഴാണ് 2017 ഒക്ടോബര്‍ 4 ന് ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക് നിയമിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *