തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്നും മേയർ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം അല്ല നഷ്ടമായതെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. മേഖലാ ഓഫീസില്‍ ലഭിച്ച കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ ഓഫീസില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നത്. ശ്രീകാര്യത്ത് അഞ്ചു ലക്ഷവും, ആറ്റിപ്രയില്‍ ഒരു ലക്ഷം രൂപയുടേയും ക്രമക്കേടും നടന്നു.

പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും
നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയർ അറിയിച്ചു.സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു എന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും മേയർ രാജേന്ദ്രൻ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ചില കൗൺസിലർമാർ ജനങ്ങളുടെ പണം നഷ്ടമായെന്ന് വ്യാജപ്രചരണം നടത്തുന്നതായും മേയർ പറഞ്ഞു.നികുതി വെട്ടിപ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉയര്‍ത്തി കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.

ബിജെപി അംഗങ്ങള്‍ സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്ലാസ്റ്റിക് നിരോധനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് മേയര്‍ വിശദീകരണം നല്‍കിയത്. നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി നേരത്തെ യുഡിഎഫും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *