മലപ്പുറം:കോഴിക്കോട് കരിപൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മൂന്നു യാത്രക്കാരിൽ നിന്നായി യാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടിച്ചത്.
സംഭവത്തില്‍ മൂന്ന് യാത്രക്കാരേയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ രണ്ടു പേരെയും പോലിസ് അറസ്റ്റ് ചെയ്തു.
ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് (44) ആണ് 577.5 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് ആദ്യം പോലീസ് പിടിയിലായത്. 24 കാരറ്റ് സ്വര്‍ണ്ണം 2 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 33 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ജിദ്ദയില്‍നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 05.10.23 രാവിലെ 9.00 മണിക്ക് ഇറങ്ങിയ വയനാട് സ്വദേശി മുബാറക്ക് (36), മലപ്പുറം കൊളത്തൂര്‍ സ്വദേശി യൂസഫ് (36) എന്നിവരുടെ ലഗ്ഗേജില്‍ വാഹനത്തിന്‍റെ എയര്‍ഹോണിനകത്ത് സ്വര്‍ണ്ണക്കട്ടികളായി ഒളിപ്പിച്ച രീതിയിലും സ്വര്‍ണ്ണ ബിസ്ക്കറ്റ് രൂപത്തില്‍ പേഴ്സില്‍ ഒളിപ്പിച്ച രീതിയിലുമാണ് അര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്.
നാല് എയര്‍ഹോണിനകത്ത് നാല് സ്വര്‍ണ്ണ കട്ടികളാണുണ്ടായിരുന്നത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാത്താവളത്തിന് പുറത്തിറങ്ങിയ മൂന്ന് പേരെയും മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ശേഷം സതീഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറിനകത്ത് 2 കാപ്സ്യൂളുകള്‍ കാണപ്പെട്ടത്. മറ്റ് രണ്ടു പേരുടേയും ലഗ്ഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് വാഹനങ്ങളുടെ നാല് എയര്‍ ഹോണുകളും എയര്‍ ഹോണിനകത്ത് ഓരോ സ്വര്‍ണ്ണക്കട്ടിയും കണ്ടെത്താനായത്.
മുബാറക്കും യൂസഫും കൊണ്ടുവന്ന സ്വര്‍ണ്ണം കൈപ്പറ്റാനായി എയര്‍പോര്‍ട്ടിലെത്തിയ വള്ളുവമ്പ്രം പുല്ലാര സ്വദേശികളായ ഫൈസല്‍ കെ.പി.(30), നിഷാദ് (26) എന്നിവരേയും അവര്‍ സഞ്ചരിച്ച രജിസ്ട്രേഷര്‍ നമ്പര്‍ പതിക്കാത്ത താര്‍ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്നും കടത്തുകാര്‍ക്ക് നല്‍കാനായി കരുതിയ 40500/- രൂപയും പിടിച്ചെടുത്തു.
കള്ളക്കടത്ത് സംഘത്തില്‍ പെട്ടവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തിയ ലഗ്ഗേജ് ബോക്സില്‍ കസ്റ്റംസ് മാര്‍ക്ക് കാണപ്പെട്ടിരുന്നു. ഡീറ്റേല്‍ഡ് സ്കാനിംഗ് ആവശ്യമായി വരുമ്പോഴാണ് കസ്റ്റംസ് ലഗ്ഗേജ് ബോക്സില്‍ മാര്‍ക്ക് ചെയ്യാറുള്ളത്.
അവരുടെ ഫോണില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക ബാച്ചിന്‍റെ ഒക്ടോബര്‍ മാസത്തെ ടേണ്‍ ഡ്യൂട്ടി വിവരങ്ങളും കാണാന്‍ സാധിച്ചു. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്‍റീവിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 34-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
