* രാജ്യത്ത് ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്നു* പട്ടികവര്‍ഗ മേഖലയിലെ പുതിയ തലമുറയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി എടുക്കാനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുംഇഎംഎസ് സര്‍ക്കാര്‍ 1957ല്‍ നടപ്പാക്കിയ കാര്‍ഷിക ബന്ധ നിയമവും 1967 ല്‍ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂര്‍ നഗരസഭ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഉത്തരേന്ത്യയില്‍ പല സ്ഥലത്തും ഇപ്പോഴും ഭൂപരിഷ്‌കരണ നിയമം എന്ത് എന്നു തന്നെ അറിയില്ല. ശക്തമായ നിയമം നിലനില്‍ക്കുമ്പോഴും രാജ്യത്ത് ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആദിവാസികള്‍ക്ക് പ്രത്യേക പരിരക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ള നിയമങ്ങള്‍ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് പരിശോധിക്കണം. പിറന്ന മണ്ണില്‍ മനുഷ്യന് ജീവിക്കാനുള്ള അവകാശം പ്രഖ്യാപിച്ച1957 ലെ ഇഎംഎസ് സര്‍ക്കാര്‍ ഒരു കുടിയാനെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന വിപ്ലവകരമായ നിയമം കൊണ്ടുവന്നു. അതിനു മുന്‍പ് കൂലി ചോദിക്കാനുള്ള അവകാശം തന്നെ ഇല്ലായിരുന്നു. കൂലി ചോദിച്ചാല്‍ ജന്മിയുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. പാടത്ത് വരമ്പ് ഉറപ്പിച്ചിരുന്നത് തൊഴിലാളിയുടെ ശരീരം വച്ചു മൂടിയായിരുന്നു. മാറു മറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കൂടെ അന്തിയുറങ്ങാന്‍ ചെല്ലണമെന്നത് ഉള്‍പ്പെടെ ജന്മിയുടെ വ്യക്തി താല്‍പര്യങ്ങളെ എതിര്‍ത്തവരെ ചാട്ടവാറുകൊണ്ട് അടിക്കുന്നത് ഉള്‍പ്പെടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. പട്ടികവര്‍ഗ മേഖലയിലുള്ളവര്‍ക്കായി സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യങ്ങളും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി മികച്ച പ്രതിഭകള്‍ പട്ടികവര്‍ഗമേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. പോലീസിലേക്ക് ഉള്‍പ്പെടെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തിയത് വലിയ മാറ്റമാണ് സൃഷ്ടിക്കുക. ത്യാഗ മനസ്ഥിതിയോടെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി പ്രവര്‍ത്തകരാണ് പട്ടികവര്‍ഗ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തു പകരുന്നത്. പട്ടികവര്‍ഗ മേഖലയിലെ ജനതയുടെ ആരോഗ്യത്തെ ദോഷകരമായ ബാധിക്കുന്ന രീതിയിലുള്ള മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നീ ശീലങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. ഈ മേഖലയിലെ പുതിയ തലമുറയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി എടുക്കാനുള്ള ശിപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷന്‍ നടത്തുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ഏറ്റവും മികച്ച കാല്‍വയ്പ്പാണെന്ന് മുഖ്യാതിഥിയായിരുന്ന നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം പറഞ്ഞു. ഊരുകളില്‍ നേരിട്ടെത്തി ജനങ്ങളെ കണ്ട് പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിനുള്ള വനിതാ കമ്മിഷന്റെ ശ്രമത്തിന് ബിഗ് സല്യൂട്ട് നല്‍കണമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, നിലമ്പൂര്‍ നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍ ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ, നിലമ്പൂര്‍ നഗരസഭ സെക്രട്ടറി ജി. ബിനുജി, മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കോത്ത്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റ്റി. മധു അവതരിപ്പിച്ചു. ലഹരിയുടെ വിപത്ത് എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ലാ കോ-ഓര്‍ഡിനേറ്ററും റിട്ട എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ബി. ഹരികുമാര്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *