കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി അഞ്ചൽ ലക്ഷംവീട് കോളനിയിലെ നാസു (24) നെതിരെ കൊലപാതക കുറ്റം കൂടെ ചുമത്തി.
യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി ക്വാർട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാൻ ശ്രമിക്കുകയും മൽപ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഡിസംബർ 29ന് കാണാതായ യുവതിയെ കഴിഞ്ഞദിവസമാണ് ആൾത്താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതിനെ തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ചു മുറിവുണ്ടാക്കിയതായും ഇയാൾ മൊഴി നൽകിയിരുന്നു. മറ്റാരെങ്കിലും കൊലപ്പെടുത്തി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം.
ബുധനാഴ്ച രാവിലെ റെയിൽവേ കെട്ടിടത്തിൽനിന്നു ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പൂർണനഗ്നമായ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *