
കോഴിക്കോട് മുക്കത്തെ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മുക്കത്തെ സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികളാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്തു തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ആലോചന. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പോലീസ് ഉടൻ പൂർത്തിയാക്കും.കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടയൊണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പോലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറി രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു.