ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ റാബ്റി ദേവിയെ ചോദ്യം ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരം.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യ മന്ത്രിയുമായ റാബ്റി ദേവിയുടെ വസതിയിൽ റൈഡ് നടക്കുന്നത്.
ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റ് 13 പേർക്കുമെതിരെ ഭൂമി തട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത് . സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയല്‍ സമന്‍സ് അയച്ചത്.
രാഷ്ട്രീയ ജനതാദൾ തലവനെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിലുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ പട്നയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
