മൈക്ക് ഓപ്പറേറ്ററോട് തട്ടി കയറിയില്ല.പറഞ്ഞത് ശരിയായിട്ട് തന്നെയാണെന്ന് തൃശ്ശൂരിൽ സി.പി.എം. പ്രതിരോധ ജാഥയിൽ വെച്ച് മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവത്തിൽ എം വി ഗോവിന്ദൻ. വാർത്താ സമ്മേളനത്തിലാണ് എം വി ഗോവിന്ദൻ വിശദീകരണം നൽകിയത്.
പ്രസംഗിക്കുന്ന സമയത്ത് നിരവധി തവണ ഇടപ്പെട്ടപ്പോളാണ് പൊതുയോഗത്തിൽ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നും മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഇടപെടുന്നതിൽ വിഷമം ഉണ്ടാകാറില്ല. ചോദ്യങ്ങൾ ചോദിച്ച്, മറുപടി പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നതാണ് എന്റെ രീതി. ആദ്യം അയാൾ വന്ന് മൈക്ക് ശരിയായി വെച്ചു. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് ശരിയാക്കി. എന്നിട്ട് അയാള്, അടുത്ത് നിന്ന് സംസാരിക്കാൻ വേണ്ടി എന്നോട് പറയാ, അടുത്ത് നിന്ന് സംസാരിക്കൂ എന്ന് മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്. അപ്പോ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിന്ന് സംസാരിക്കാത്തത് കൊണ്ടല്ല പ്രശ്നം, നിങ്ങളുടെ മൈക്ക് കൃത്യമായി, ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റാത്തതാണ് പ്രശ്നം എന്ന്. ശേഷം, അത് സംബന്ധിച്ച് പൊതുയോഗത്തിൽ ക്ലാസ്സെടുക്കുകയും ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യ അടക്കം പറഞ്ഞു. അപ്പോൾ ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയില്ലാത്തതിന്റെ ഭാഗമായിട്ടാണ് ഈ പ്രശ്നം ഉണ്ടായത് എന്ന് ഞാൻ ചൂണ്ടിക്കാണിക്കുക ഉണ്ടായി. ജനങ്ങൾ കൈയടിക്കുകയും ചെയ്തു’ ഗോവിന്ദൻ പറഞ്ഞു.
