കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകവെ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി വർഗീസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ സുപ്രധാനമായ നേതൃത്വമാണ് നൽകിയതെന്ന് അവർ പ്രതികരിച്ചു. കണ്ണൂരിലെയും ആലപ്പുഴയിലെയും അട്ടിമറി വിജയങ്ങളിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും ദീപ്തി ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ വിജയത്തിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങൾക്കേൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിച്ചു. ദേശീയതലത്തിൽ വലിയ ഉത്തരവാദിത്തം കെ.സി വഹിക്കുമ്പോൾ, വി.ഡി. സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയിലും രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാനെന്ന നിലയിലും മികച്ച രീതിയിൽ പ്രവർത്തിച്ചു. മൂവർക്കും തുല്യമായ പ്രാധാന്യമുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇത്തവണ തർക്കങ്ങളുണ്ടായില്ല. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കെ.സി. വേണുഗോപാലിന് സാധിച്ചു. കണ്ണൂരിലെ രണ്ട് നിർണ്ണായക സീറ്റുകൾ തിരിച്ചുപിടിച്ചത് അദ്ദേഹത്തിന്റെ കൃത്യമായ ഇടപെടൽ മൂലമാണ്. കോൺഗ്രസ് എന്നത് ഒരു ഒറ്റയാൾ പട്ടാളമല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണെന്നും ദീപ്തി വ്യക്തമാക്കി.
