കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വൈറല്‍ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നു. ജില്ലയില്‍ ഈ കൊല്ലം എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേര്‍ മരിച്ചു. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡിഎംഒ നിര്‍ദേശിച്ചു.

മഴക്കാലമായതോടെയാണ് പനിബാധിതരുടെ എണ്ണവും കോഴിക്കോട് ജില്ലയില്‍ ഗണ്യമായി കൂടിയത്. ജൂലൈയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 162 പേര്‍. കഴിഞ്ഞ മാസം എലിപ്പനി ബാധിച്ചത് 21 പേര്‍ക്ക്.

പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു. ജോലി സംബന്ധമായി ചെളിവെള്ളത്തില്‍ ഇറങ്ങേണ്ടിവരുന്നവര്‍ ഡോക്സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കണം.

വിവാഹ, സല്‍ക്കാര ചടങ്ങുകളില്‍ തണുത്ത വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കണം. ഡെങ്കിപ്പനി തടയാന്‍ ചിരട്ടയിലും ടയറുകളിലുമുള്‍പ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *