കോഴിക്കോട് നിപ ബാധിച്ചു പന്ത്രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമങ്ങൾ നടക്കുന്നു എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്.
നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു.ഇതുവരെ 188 പേർക്ക് സമ്പർക്കമുള്ളതായാണ് കണ്ടെത്തിയത്. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾക്കുമായും മന്ത്രിമാർ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
