വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പടെ പത്തുപേരെ പ്രതിചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തു. വധശ്രമം, കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കൊടി സുനിയാണ് അഞ്ചാം പ്രതി. ഇരുമ്പ് വടിയും കുപ്പിച്ചില്ലും ഉപയോഗിച്ചാണ് ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചത്.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. പ്രതികൾ ഫർണിച്ചറുകളും തല്ലി തകർത്തു. ആക്രമണത്തിൽ നാല് ജീവനക്കാർക്കാണ് പരിക്കേറ്റത്.
