
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിൽ പി എസ് ജി രാത്രി 12.30ന് ആഴ്സണലുമായി ഏറ്റുമുട്ടും. പാരിസ് സെന്‍റ് ജർമെയ്ൻ രണ്ടാംപാദ സെമിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്ആഴ്സണലിന്റെ മൈതാനത്ത് നേടിയ ഒറ്റ ഗോളിന്‍റെ കരുത്തിലായിരുന്നു. ആദ്യപാദത്തിൽ പിഎസ്‌ജിക്ക് നിർണായക ലീഡ് നൽകിയത് ഒസ്മാൻ ഡെംബലേയുടെ ഗോള്‍.ഹോം ഗ്രൗണ്ടിൽ സമനില നേടിയാലും ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഫൈനൽ ഉറപ്പിക്കാം. 2009ന് ശേഷം ആദ്യമായി സെമിയിൽ കളിക്കുന്ന ആഴ്സണൽ ഇറങ്ങുന്നത് പ്രീമിയർ ലീഗിൽ ബോൺമൗത്തിനോടേറ്റ തോൽവിയുടെ ആഘാതവുമായി. പ്രധാന താരങ്ങളുടെ പരിക്കിൽ വലയുകയാണ് ഗണ്ണേഴ്സ്. ബുകായ സാക്കയുടെ മങ്ങിയഫോമും തിരിച്ചടിയാണ്. എങ്കിലും ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഗണ്ണേഴ്സ് എല്ലാം മറന്ന് പൊരുതുമെന്ന് കോച്ച് മികൽ അർട്ടേറ്റ ആരാധകർക്ക് ഉറപ്പ് നൽകുന്നു.പിഎസ്ജി. ആദ്യപാദ സെമിയിൽ മധ്യനിരയിൽ നേടിയ ആധിപത്യം തുടരുകയാവും എന്‍റികെയുടെ ലക്ഷ്യം. സീസണിൽ 33 ഗോൾ നേടിയ ഒസ്മാൻ ഡെംബലേ പരിക്കിൽനിന്ന് മുക്തനായത് പിഎസ്‌ജിക്ക് ആശ്വാസം. ഇരുടീമും നേർക്കുനേർ വരുന്ന അഞ്ചാമത്തെ മത്സരം. പിഎസ്ജിക്കും ആഴ്സണലിനും ഓരോ ജയം വീതം. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു