നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തെകുറിച്ച് പഠിക്കാനായി രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ഏക സിറ്റിംഗ് സീറ്റ് ആയ നേമം സീറ്റ് നഷ്ടപ്പെടുത്തിയത് ഉള്‍പ്പെടെ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ വന്നതാണ് ബിജെപിയില്‍ വലിയ അസംതൃപ്തി ഉണ്ടാക്കിയത്.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കൊടകര കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതിസ്ഥാനത്ത് വന്നതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമായിരിക്കും. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്‍ പക്ഷം മറുപടി നല്‍കേണ്ടി വരും.

ഇതിനകം കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *