ന്യൂ ഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണമെന്ന ആവശ്യവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിജീത് ദീപ്‌കെ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

മതനിരപേക്ഷ കൂട്ടായ്മയായി തുടരാനാണ് സിജെപി തീരുമാനം. സംഘടന വിപൂലീകരിക്കാനും അതിനായി സിജെപിയുടെ വെബ്സൈറ്റ് വഴി അം​ഗത്വം എടുക്കാനുള്ള QR കോഡും പങ്ക് വെച്ചിട്ടുണ്ട്. സിജെപി ഫണ്ട് ശേഖരണം നടത്തില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെപ്റ്റംബർ മുതൽ രാജ്യവ്യാപക പര്യടനം നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. ‘ക്യാ ബോൽത്തി പബ്ലിക്’ എന്ന പേരിലാണ് രാജ്യവ്യാപക ക്യാംപെയ്ൻ സംഘടിപ്പിക്കുക. രാജ്യത്തെ എല്ലാ കൂട്ടായ്മകളെയും ഒപ്പം ചേർക്കുമെന്നും സിജെപി വ്യക്തമാക്കി. അഭിജീത് ദീപ്കെയെ സിജെപിയുടെ നാഷണൽ കൺവീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കൺവീനർമാരായും നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്ത് അഞ്ച് സോണുകളായി പ്രവർത്തിക്കുമെന്നും എല്ലാ സോണുകളിലും കൺവീനർമാർ ഉണ്ടാകുമെന്നും സിജെപി വ്യക്തമാക്കി.

സ്കൂൾ ഫീസ് താങ്ങാനാവുന്നതിലും ഉയരുകയാണെന്നും കോച്ചിംഗ് സെന്ററുകൾ ലാഭത്തിനായി പ്രവർത്തിക്കുകയാണെന്നും സിജെപി കുറ്റപ്പെടുത്തി. ‘വിദ്യാഭ്യാസം പണം ഉണ്ടാക്കാനുള്ള മാർഗമായി മാറുന്നു. രാജ്യത്ത് 94000 സ്കൂളുകൾ അടച്ചുപൂട്ടി. സർക്കാർ വിദ്യാഭ്യാസ രംഗത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ല. വിദ്യാഭ്യാസ ചെലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിനൊരു മാറ്റം വേണം. വിദ്യാഭ്യാസ രംഗത്തെ മാറ്റമാണ് സംഘടനയുടെ പ്രഥമ ലക്ഷ്യ’മെന്നും സിജെപി വ്യക്തമാക്കി. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശം ആണ്, കച്ചവടം അല്ലെന്നും സിജെപി കൂട്ടിച്ചേർത്തു. രാജ്യത്തെ 60 ശതമാനത്തിലധികം പേരും യുവാക്കളാണ്. ജന്തർ മന്തറിലെത്തിയത് അവരാണ്.

തൊഴിലില്ലായ്മ മറ്റൊരു വെല്ലുവിളിയായി നിൽക്കുന്നുവെന്നും സിജെപി ചൂണ്ടിക്കാണിച്ചു. ജുഡീഷ്യറി പണവും അധികാരവും ഉള്ളവനൊപ്പം. അങ്ങനെയുള്ളവരുടെ കേസുകൾ ഏത് പാതിരാത്രിയും കേൾക്കുന്നു, ഉത്തരവ് പറയുന്നുവെന്നും സിജെപി ചൂണ്ടിക്കാണിച്ചു. ഈ രാജ്യത്തെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം കാണാൻ ആകില്ലെന്നും സിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *