സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാശംങ്ങള്‍ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം ആകുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി അത് പുറത്തിറക്കും. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അതിനായി എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും. അതത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകള്‍ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളില്‍ നടത്താനും ആലോചനയുണ്ട്.

ആയിരം കുട്ടികളിൽ കൂടുതലുള്ള സ്‌കൂളില്‍ 25 ശതമാനം പേര്‍ ഒരു ദിവസം സ്‌കൂളില്‍ വന്നാല്‍ മതി. ഓരോ ബാച്ചും തുടര്‍ച്ചയായ മൂന്നുദിവസം എന്ന രീതിയിലാണ് ക്രമീകരണം. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്‌കൂളുകളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ തൊട്ടടുത്ത സ്‌കൂളുകളിലേക്ക് മാറ്റാനുള്ള നടപടിയുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *