പരിസ്ഥിതി സംബന്ധിച്ച വിഷയത്തിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി. സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഹരിത ട്രിബ്യൂണലിനില്ല എന്ന ക്വാറി ഉടമകളുടെയും കേന്ദ്ര സംസ്ഥാന സർക്കാരിന്റെയും വാദം സുപ്രീം കോടതി തള്ളി. ട്രൈബ്യൂണലിന്റെ അധികാരം വിപുലമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
സ്വമേധയാ എടുത്ത കേസിലാണ് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ക്വാറികൾക്ക് 100 മുതൽ 200 മീറ്റർ വരെ ഹരിത ട്രൈബ്യൂണൽ ദൂരപരിധി നിശ്ചയിച്ചത്. എന്നാൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന് ഇല്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും, സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ദൂരപരിധി ദേശീയ ഹരിത ട്രിബ്യൂണൽ 200 മീറ്ററാക്കിയതെന്നായിരുന്നു കേരളം അപ്പീലിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാം എന്നാണ് കേരളത്തിന്റെ നിലപാട്.
കഴിഞ്ഞ തവണ സംസ്ഥാന സർക്കാരിൻറേയും ക്വാറി ഉടമകളുടെയും കേന്ദ്ര സർക്കാരിൻറേയും വാദങ്ങൾ സുപ്രീം കോടതി കേട്ടിരുന്നു. പാരിസ്ഥിതിക വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ഹരിത ട്രൈബ്യൂണലിനു അധികാരമില്ലായെന്നായിരുന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ സുപ്രീം കോടതി തള്ളുകയായിരുന്നു.
ഖനനം നിയന്ത്രിക്കുന്നതിനുള്ള 1957ലെ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിന്റെ വാദം. ചട്ടം നിലനിൽക്കുമ്പോൾ അതിലെ വ്യവസ്ഥയ്‌ക്കെതിരേ ഉത്തരവ് ഇറക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങൾ സുപ്രീം കോടതി തള്ളുകയായിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നതോടെ ക്വാറിയുടെ ദൂരപരിധി 200 മീറ്ററായി തന്നെ തുടരും.
