പോക്കറ്റ് മണിയായി കിട്ടിയ പണം പള്ളി നിർമാണത്തിന് വേണ്ടി നൽകി മാതൃകയായി ഇരട്ട സഹോദരങ്ങൾ. എട്ടു വയസ്സുകാരായ അംജദും അർഷദുമാണ് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ പള്ളിയുടെ പുനർനിർമാണത്തിനായി 5000 രൂപ നൽകിയത്. രക്ഷിതാക്കൾ പലപ്പോളായി നൽകിയ പണം മാറ്റിവെച്ചാണ് ഇരുവരും ചേർന്ന് 5000 രൂപ സ്വരുക്കൂട്ടിയത്. കുന്ദമം​ഗലം പൂളക്കാം പൊയിൽ പോക്കർ ഹസീന ദമ്പതികളുടെ ഇരട്ട കുട്ടികളാണ് അംജദും അർഷദും. കുന്ദമം​ഗലം എംഎംഎൽപി സ്കൂളിലെ രണ്ടാക്ലാസ് വിദ്യാർത്ഥികളായ ഇവർ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ചാരിറ്റി പ്രവർത്തനത്തോട് താൽപര്യം പ്രകടിപ്പിച്ച് തുടങ്ങിയവരാണ്. സ്കൂളിലെ സഹപാഠിയെ സഹായിക്കാനും ഇരുവരും സമാന രീതിയിൽ പണം നൽകിയിരുന്നു. രക്ഷിതാക്കളുടെ പോലും പ്രേരണയില്ലാതെ സ്വമനസ്സാലെയാണ് ഇരുവരും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. പഠന പാഠ്യേതര പ്രവർത്തനങ്ങിലും ഏറെ മികവ് പുലർത്തുന്നവരാണ് അംജദും അർഷദും. ഇരുവർക്കും പിന്തുണയുമായി രക്ഷിതാക്കളും സ്കൂളിലെ അധ്യാപികയായ അശ്വതിയും കുന്ദമം​ഗലം അൽ മദ്രസത്തുൽ ഇസ്ലാമിയ മദ്രസയിലെ അധ്യാപികയായ റുബീനയും ഒപ്പം ഉണ്ട്. കച്ചവടമാണ് പിതാവ് പോക്കറിന്റെ വരുമാന മാർ​ഗം. കുട്ടികളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും തുടർന്നും നൽകാനാണ് അദ്ദേഹത്തിന്റേയും തീരുമാനം. പ്രായം എട്ടുവയസ്സാണെങ്കിലും വീട്ടിൽ രക്ഷിതാക്കൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും ഇരുവർക്കും മടിയില്ല. വീട് വൃത്തിയാക്കൽ ഉൾപ്പടെ ആവുന്ന കാര്യങ്ങളൊക്കെ ഇരുവരും ചേർന്ന് ചെയ്ത് നൽകും. ഇവരെ രാവിലെ എഴുന്നേൽപ്പിച്ച് മദ്രസയിലേക്ക് പറഞ്ഞുവിടുന്നതിലും ഇല്ല മാതാപിതാക്കൾക്ക് ബുദ്ധിമുട്ട്. ഈ വീട്ടിൽ ആദ്യം എഴുന്നേൽക്കുന്നതും ഇവർ തന്നെ. ഇരുവരും ചേർന്നാണ് രക്ഷിതാക്കളെ വിളിച്ചുണർത്തുന്നതും.

Leave a Reply

Your email address will not be published. Required fields are marked *