കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പത്ത് ദിവസത്തോളമായിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം. മാനേജർ റിജിൽ നടത്തിയ തട്ടിപ്പിൻറെ കണക്ക് തിട്ടപ്പെടുത്താൻ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിൻറെ പശ്ചാത്തലത്തിൽ ബാങ്ക് ഇടപാടുകൾ നിത്യേനെ പരിശോധിക്കാൻ കോർപറേഷൻ നടപടി തുടങ്ങി.
കോർപറേഷൻറെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടുകളിൽ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞമാസം 29 ന്. കേസിലെ പ്രതി ബാങ്ക് മാനേജർ റിജിലിനായി അന്നു തൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. മൂന്നാം തിയതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ പ്രതി റിജിൽ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതിയിൽ നൽകി. കോർപറേഷൻ എട്ട് അക്കൗണ്ടുകളിൽ നിന്നും സ്വകാര്യ വ്യക്തികളുടെ ഒന്പത് അക്കൗണ്ടുകളിൽ നിന്നുമായി റിജിൽ നടത്തിയ തിരിമറിയുടെ കണക്ക് തിട്ടപ്പടുത്താനും പണം ചെലവിട്ട വഴികൾ കണ്ടെത്താനുമാണ് അന്വേഷണ സംഘം കൂടുതൽ സമയവും ചെലവിട്ടത്.
സംസ്ഥാനത്തെ അന്പരിപ്പിച്ച ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല. നാളെ റിജിലിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി വിധി പറയും. മുൻകൂർ ജാമ്യേപേക്ഷ തളളിയാൽ പ്രതിക്കായുളള അന്വേഷണം ഊർജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. അതേസമയം, നഷ്ടപ്പെട്ട പണം മുഴുവൻ തിരിച്ച് ഉടൻ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ബാങ്കിന് കോർപറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പണം തിരികെ കിട്ടിയ ശേഷം പഞ്ചാബ് നാഷണൽ ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ക്ളോസ് ചെയ്യുന്ന കാര്യവും കോർപറേഷൻറെ പരിഗണനയിലുണ്ട്.
