കൊടുങ്ങല്ലൂര്‍: സൈക്കിളില്‍ ലോകംചുറ്റിയ മലയാളി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി എ.കെ.എ. റഹ്‌മാന്‍ എന്ന അയ്യാരില്‍ എ.കെ. അബ്ദുറഹ്‌മാന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കാരൂര്‍ മഠത്തിന് സമീപമുള്ള വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടില്‍ നിന്ന് ചേരമാന്‍ ജുമാ മസ്ജിദില്‍ എത്തിക്കുന്ന ഭൗതികശരീരം ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അസാധാരണമായ പലതും ഉള്‍ചേര്‍ന്ന സവിശേഷ ജീവിതത്തിലെ ഓര്‍മകള്‍ സമൂഹത്തിന് സമര്‍പ്പിച്ചാണ് എ.കെ.എ. റഹ്‌മാന്റെ അന്ത്യയാത്ര. ‘സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരി’ എന്ന വിശേഷണമാണ് ഇതില്‍ പ്രധാനം. ജീവിത സഞ്ചാരത്തിനിടയിലും മനസില്‍ തടയുന്ന ആശയങ്ങള്‍ തന്റേതായ ഭാഷയില്‍ പുസ്തകങ്ങളാക്കി മാറ്റുക റഹ്‌മാന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു.

1983 മുതല്‍ 1988 വരെയായിരുന്നു സൈക്കിളില്‍ അഞ്ച് ഭൂഖണ്ഡങ്ങള്‍ ചുറ്റിയ റഹ്‌മാന്റെ ലോകസഞ്ചാരം. കെനിയയില്‍ നിന്നായിരുന്നു തുടക്കം. ധനതത്വശാസ്ത്രത്തില്‍ എം.എ. ബിരുദാനന്തര ബിരുദധാരിയായ റഹ്‌മാന്‍ ജോലി അന്വേഷണത്തിനിടെയാണ് കെനിയയില്‍ എത്തിയത്. എളുപ്പം അധ്യാപക ജോലി കിട്ടുമെന്നറിഞ്ഞാണ് അങ്ങോട്ട് പോയത്,. എന്നാല്‍ ജോലി ലഭിച്ചില്ല. ഒടുവില്‍ അവിടെ ചുറ്റി തിരിയുന്നതിനിടെ ജയിലിലുമായി. ഒടുവിലൊരു ഉദ്യോഗസ്ഥന്‍ റഹ്‌മാന്റെ കാര്യങ്ങള്‍ അറിഞ്ഞതോടെ വിട്ടയച്ചു.

ഇതിനിടെയാണ് കെനിയയില്‍ വെച്ച് സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങിയ ആന്ധ്രാപ്രാദേശ് സ്വദേശി മോഹന്‍കുമാറിനെ പരിചയപ്പെട്ടത്. ആ പ്രചോദനത്തില്‍ നിന്നായിരുന്നു ലോക സൈക്കിള്‍ യാത്രയുടെ തുടക്കം. കെനിയ, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് സൈക്കിളില്‍ കറങ്ങിയത്. തുടര്‍ന്ന് റഹ്‌മാന്‍ തനിച്ചായിരുന്നു സഞ്ചാരം. പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആദ്യഘട്ടയാത്ര അവസാനിപ്പിച്ച റഹ്‌മാന്‍ നാട്ടിലേക്ക് തിരിച്ചു. എന്നാല്‍, യാത്രാനുഭവങ്ങളില്‍ വെമ്പുന്ന മനസുമായി കഴിഞ്ഞ റഹ്‌മാന്‍ അധികം കഴിയും മുമ്പേ പാകിസ്താന്‍ വഴി ലോകസഞ്ചാരം തുടര്‍ന്നു.

അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ സഞ്ചരിച്ചായിരുന്നു ഈ ലോക സഞ്ചാരിയുടെ മടക്കം. യാത്രക്കിടയില്‍ എട്ട് രാജ്യങ്ങളിലെ വ്യത്യസ്തമായ റമദാന്‍ അനുഭവങ്ങളും ഒരിക്കല്‍ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. നാട്ടിലെത്തി കൊടുങ്ങല്ലൂരില്‍ പണികഴിപ്പിച്ച വീടിന് ‘യാത്ര’ എന്നാണ് അദ്ദേഹം നാമകരണം ചെയ്തത്. തിക്താനുഭവങ്ങളും പ്രതിസന്ധികളും അതിജീവിച്ചും സന്തോഷകരമായ അനുഭവങ്ങള്‍ നെഞ്ചേറ്റിയും ലോക ജീവിതത്തെയും സംസ്‌കാരത്തെയും തൊട്ടറിഞ്ഞ ആ ലോക യാത്രികനെ ജന്മനാട് എന്നും അത്ഭുതത്തോടെയായിരുന്നു കണ്ടത്.

കൊടുങ്ങല്ലൂരില്‍ നിന്നും പുറത്തിറക്കിയിരുന്ന ‘ദേശീയോദ്ഗ്രഥനം’ എന്ന പ്രസിദ്ധികരണത്തിന്റെ പത്രാധിപരായിരുന്നു. ഭാര്യ കാട്ടകത്ത് കൊല്ലിക്കുറ ആശ. മക്കള്‍: സുനീര്‍, അജീര്‍. മരുമക്കള്‍: സെറീന, ഫസിയ.

Leave a Reply

Your email address will not be published. Required fields are marked *