കണ്ണൂർ: മൊബൈല്‍ ഉപയോഗം വിലക്കിയതിന് വീടു വിട്ടിറങ്ങിയ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം. പൊലീസ് അന്വേഷണം തുടരുമ്പോഴും, ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കാശിയിലേക്ക് പോകുന്നതായി കുറിപ്പെഴുതി വച്ചിട്ടാണ് ശിവസൂര്യ പോയത്. ഇതേത്തുടര്‍ന്ന് വാരണാസിയില്‍ അന്വേഷിച്ചെങ്കിലും ശിവ സൂര്യയെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും, ശിവസൂര്യ അവിടെ എത്തിയതിന്റെ സൂചനകളുമില്ല. മകന്റെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് പിതാവ് ജിഗീഷ് ആവശ്യപ്പെട്ടു. അതേസമയം, ശിവസൂര്യയുടെ തിരോധാനത്തില്‍ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്ന് സംശയിക്കുന്നതായി അയൽവാസികളും പ്രതികരിച്ചു.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട് വിട്ടുപോയത്. മൊബൈല്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയായിരുന്നു സംഭവം. ശിവസൂര്യ വീട് വിട്ടിറങ്ങുന്ന സമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ‘കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത്. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണുള്ളത്.
കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ശിവസൂര്യ വീട്ടിൽ നിന്നിറങ്ങി നടന്നുപോകുന്നത് കണ്ടതായി പരിസരവാസികൾ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് സമീപങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും അതിലൊന്നും ശിവ സൂര്യയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ച്, തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ല. ശിവസൂര്യ ട്രെയിൻ കയറി പോയതായും കണ്ടെത്താൻ സാധിച്ചില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ചുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്.
