കാക്കനാട് മയക്കുമരുന്ന് കേസില്‍ ഫ്ളാറ്റില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് എഡിഎംഎ അല്ലെന്നും മാരക ലഹരിവസ്തുവായ മെത്തഫെറ്റാമിന്‍ ആണെന്നും കണ്ടെത്തൽ. കാക്കനാട്ടെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മെത്ത് എന്നറിയപ്പെടുന്ന ലഹരി പാർട്ടികൾക്ക് ഉപയോഗിക്കുന്നതും വീര്യം കൂടിയതുമാണ്. എംഡിഎംഎ കൈവശം വച്ചതിന് തുല്യമായ ശിക്ഷ തന്നെയാണ് ഇതിനെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് അറിയിച്ചു.യൂറോപ്പില്‍ നിര്‍മിച്ചതാണ് പിടികൂടിയ മെത്താഫെറ്റാമിന്‍ എന്നും എക്‌സൈസിന്റെ നിഗമനം.
ഓഗസ്റ്റ് മാസത്തിലാണ് കൊച്ചി കാക്കനാട് ഒരു കോടി രൂപയുടെ ലഹരിമരുന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെൻറും, കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ വിദേശ ഇനത്തിൽ പെട്ട നായ്ക്കളുടെ മറവിൽ ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മയക്കുമരുന്ന് എത്തിക്കുന്നതാണ് ഇവരുടെ രീതി.

ലഹരി മരുന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ് പിടിയിലായത്. ഫ്‌ളാറ്റിൽ നിന്നും 5 പ്രതികളും, മയക്കുമരുന്നുകളും ഐ20 കാറും മൂന്ന് വിദേശ നായ്ക്കളെയും അന്വേഷണസംഘം പിടികൂടി. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്‌ളാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്,ഷംന കാസറഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സൽ, തൈബ എന്നിവരാണ് പിടിയിലായത്.അതേസമയം, കാക്കനാട് ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ പിടിയിലായ പ്രതി സുസ്മിത ഫിലിപ്പിനെ കോടതി റിമാന്റ് ചെയ്തു. ഈ മാസം 13 വരെയാണ് റിമാന്റ്. കേസിൽ സുസ്മിത ഫിലിപ്പിനെ കാക്കനാടുളള താമസ സ്ഥലത്തും ഇടപ്പള്ളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഓഗസ്റ്റ് 19 ാം തിയതിയാണ് മാരക ലഹരിമരുന്നുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി കണ്ടെത്തിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *