കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് സംഘടിപ്പിച്ച ‘ഫുഡ് പാക്കേജിംഗും ഗുണനിലവാര സർട്ടിഫിക്കേഷനും’ എന്ന പരിശീലന പരിപാടി ആകർഷകവും ഗുണമേന്മയുള്ളതുമായ ഫുഡ് പാക്കേജിംഗിന്റെയും സർട്ടിഫിക്കേഷന്റെയും പ്രാധാന്യത്തിലേക്ക് വെളിച്ചം വീശി. ഏഴു ദിവസത്തെ പരിശീലന പരിപാടിയിൽ 30-ലധികം പേർ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് എൻ ഐ ടി യിലെ സെന്റർ ഫോർ ഇന്നൊവേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് ഇൻകുബേഷൻ (സിഐഇഐ), ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) എന്നിവ സംയുക്തമായാണ് വനിതാ സംരംഭകർക്കായി അഡ്വാൻസ്ഡ് എന്റർപ്രണർഷിപ്പ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (എഇഎസ് ഡിപി) സംഘടിപ്പിച്ചത്. ഒരു ബിസിനസിന്റെ വിജയം ഉൽപ്പന്നത്തിന്റെ പാക്കേജിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് വനിതാ സംരംഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എൻഐടി കാലിക്കറ്റ് ഡയറക്ടറായ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. ഭക്ഷണത്തിന്റെ മണവും നിറവും സ്വാദും നിലനിർത്തുന്ന തരത്തിലുള്ള പാക്കേജിങ്ങാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹാർദം ഉറപ്പുവരുത്തുന്നതും ബയോഡീഗ്രേഡബിളുമായ പാക്കേജിംഗിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം സംരംഭകരോട് അഭ്യർത്ഥിച്ചു. ഉത്പന്നങ്ങളുടെ പാക്കേജിംഗ് മെച്ചപ്പെടുത്തുന്നതിന് എൻഐടി കാലിക്കറ്റിന്റെ പിന്തുണയും പ്രൊഫ. പ്രസാദ് കൃഷ്ണ വാഗ്ദാനം ചെയ്തു. സ്ത്രീകൾ ബിസിനസ്സ് നടത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമതയുള്ളവരാണെന്നും ആത്മവിശ്വാസം അവരെ ഉയരങ്ങളിലെത്താൻ സഹായിക്കുമെന്നുംഡയറക്ടർ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ വ്യവസായ വികസനത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നവംബർ ഒന്നിനാണ് പരിപാടി ആരംഭിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയമാണ് പരിപാടി സ്പോൺസർ ചെയ്തത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും അധ്യാപകരും സംരംഭകരും പങ്കെടുത്തവരുമായി സംവദിച്ചു. സിഐഇഐ ചെയർപേഴ്സൺ പ്രൊഫ.എസ്.അശോക്, ടിബിഐ സിഇഒ ഡോ.എം. പ്രീതി എന്നിവർ പരിശീലന പരിപാടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *