സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.

കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ, അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പൊതുവേദിയിൽ വെച്ച് ആ വന്ദ്യ വയോധികനെ അപമാനിച്ച് ഇറക്കിവിടുകയാണ് കേന്ദ്ര മന്ത്രി ചെയ്തതെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ആ കണ്ണീരിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അപമാനിതനായി മടങ്ങിയ കൊച്ചു വേലായുധനെ തേടി അന്ന് രാത്രി തന്നെ സിപിഐഎം പ്രവർത്തകർ എത്തി. “ഒറ്റയ്ക്കല്ല, കൂടെയുണ്ട്” എന്ന ഉറപ്പ് നൽകി. ഇന്നേക്ക് കൃത്യം 75 ദിവസങ്ങൾ. വെറും രണ്ട് മാസവും 15 ദിവസവും കൊണ്ട് ചേർപ്പ് പുള്ളിൽ കൊച്ചു വേലായുധന് തലചായ്ക്കാൻ മനോഹരമായ ഒരു വീട് ഉയർന്നു കഴിഞ്ഞു.

നിർമ്മാണം പൂർത്തിയായി, ഇനി അവശേഷിക്കുന്നത് മിനുക്കുപണികൾ മാത്രം. വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നവരല്ല, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ജനപ്രതിനിധികൾ. മനുഷ്യപ്പറ്റുള്ള ഈ കരുതലാണ് ഇടതുപക്ഷം. കൊച്ചു വേലായുധന്റെ മുഖത്തെ ചിരിയാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *