കോഴിക്കോട്: ബാംഗ്ലൂരിൽ നിന്നും വില്പനക്കായി കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ടുവന്ന 198 ഗ്രാം എം ഡി എം എ യുമായി പൊക്കുന്ന് സ്വദേശിയായ പുളിക്കൽ വീട്ടിൽ അരുൺകുമാർ (28 ) സിറ്റിനാർക്കോട്ടിക്ക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും സബ് ഇൻസ്പെക്ടർ ബബിതയുടെ നേതൃത്വത്തിലുള്ളഉള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ബസ്സ് മാർഗ്ഗംകോഴിക്കോട് എത്തുകയും അവിടെ നിന്നും ഓട്ടോറിക്ഷ വഴി ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കോവൂരിലെ വീട്ടിലേക്ക് വരുന്ന വഴിയാണ് പോലീസ് ഇയാളെ പിടി കൂടിയത്. വിപണിയിൽ ഏകദേശം 10 ലക്ഷത്തിനു മുകളിൽ വില വരുന്ന മയക്കു മരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായ അരുൺകുമാർ കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തരത്തിൽ വൻ തോതിൽ എംഡി എം എ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുന്നത്.
നാട്ടിലെത്തിക്കുന്ന മയക്കുമരുന്ന് ആർക്കും മനസ്സിലാവാത്ത തരത്തിലുള്ള മായ വസ്തുക്കളായ ആലം കല്ലുപോലെയുള്ള വസ്തുക്കൾ പൊടിച്ചു ചേർത്ത് തൂക്കം വർദ്ധിപ്പിച്ച് അമിതമായ ലാഭം ഇവർ മയക്കുമരുന്ന് കച്ചവടത്തിലൂടെ നേടിയെടുക്കുന്ന വസ്തുത ഇന്ന് വളരെ സാധാരണമാണ്. തുടർച്ചയായ ദിവസങ്ങളിൽ സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടിച്ചെടുത്തത് അരക്കോടിയിലധികം വിലവരുന്ന ഒരു കിലോഗ്രാമിന് അടുത്തുള്ള എം ഡി എം എ യാണ്. കഴിഞ്ഞദിവസം 718 ഗ്രാം എംഡി എം എ യുമായി വിമുക്തഭടനും യുവതിയും ഉൾപ്പെടെ പിടിയിലായത് നാലുപേർ .
പുതുവർഷം തുടങ്ങി എട്ടു ദിവസത്തിനുള്ളിൽ പിടിയിലായവർ 14 പേർ. ഇതിൽ ഒമ്പത് പേർ പുതുവത്സര പുലരിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും അഞ്ചുപേരെ വൻ തോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതിനും ആണ് പിടികൂടിയത്.
സമൂഹത്തിന്റെ ഒറ്റക്കെട്ടായുള്ള മയക്കുമരുന്ന് നെതിരെയുള്ള പോരാട്ടത്തിൽ ഇത്രയും ദിവസത്തിനുള്ളിൽ പിടികൂടിയ പ്രതികളുടെ എണ്ണം സൂചിപ്പിക്കുന്നത് പോലീസിന്റെ കർമ്മനിരതമായ പോരാട്ട മനോഭാവം തന്നെയാണ്.
2022 ൽ 338 ഗ്രാം എം ഡി എം എയുമായി വയനാട്ടിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു .തുടർന്ന് ജാമ്യം ലഭിച്ച ഇയാൾ വീണ്ടും 12 ഗ്രാം എംഡി എം എയുമായി ഗോവിന്ദപുരം നാരങ്ങാളി ക്ഷേത്രത്തിനു സമീപം വെച്ച് 2025 ഏപ്രിൽ മാസം സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയിരുന്നു.ഈ കേസിലും ജാമ്യം ലഭിച്ച പ്രതി വീണ്ടും മയക്കുമരുന്ന് കച്ചവടം തുടങ്ങിയ വിവരം ഡാൻസാഫിനു ലഭിക്കുകയും ശേഷം ഇയാളെ പോലീസ് സംഘം കൃത്യമായി നിരീക്ഷിച്ചു വരികയും ആയിരുന്നു.
കോഴിക്കോട്,കണ്ണൂർ,മലപ്പുറം ജില്ലകളിലെ വൻ മയക്കുമരുന്ന് മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്ന കാര്യംപോലീസ് ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലായിട്ടുണ്ട്. ആർക്കെല്ലാം വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് എന്നും ആരൊക്കെയാണ് ഇതിന് ആവശ്യമായ പണം മുടക്കുന്നത് എന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു. വാടകവീട്ടിൽ താമസിക്കുകയും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉള്ള ഇയാൾ നഗരത്തിൽ അത്യാഢബര പൂർണ്ണമായ ജീവിതമാണ് നയിച്ചു വരുന്നത്. സ്ത്രീകൾ അടക്കം മയക്കുമരുന്ന് അടിമകളായ നിരവധി ആളുകൾ ഇയാളുടെ കൂട്ടാളികളായും കച്ചവടത്തിനും സഹായിക്കുന്നുണ്ട്. ഇവരെക്കുറിച്ച് എല്ലാം കൃത്യമായി വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
സിറ്റിയിൽ വളർന്നു പന്തലിച്ചു വരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷൻ പരിധിയും കേന്ദ്രീകരിച്ചു മാഫിയ സംഘങ്ങളുടെ കൃത്യമായ കണക്ക് വിവരങ്ങൾ ഡാൻസാഫും പോലീസും ശേഖരിച്ചുവരികയാണ് .വരും ദിവസങ്ങളിൽ നിരീക്ഷണത്തിലുള്ള മയക്കുമരുന്ന് മാഫിയയിൽ പെട്ടവരെ പിടികൂടാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ എസ് ഐ .കെ അഖിലേഷ്,എസ് സി പി ഒ .സുനോജ് കാരയിൽ, ലതീഷ്,സരുൺകുമാർ, ശ്രീശാന്ത്, അതുൽ, അഭിജിത്ത്,തൗഫീഖ്, ദിനീഷ്.മെഡിക്കൽ കോളേജ് എസ് ഐ മാരായ ,ബബിത,കിരൺ,സജി മാനിയേടത്ത്,എസ് സി പി ഒ വിനോദ് കുമാർ,സിപിഒ നവഗീത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
