ടെഹ്റാൻ‌: ഇറാനിൽ ജനകീയ പ്രക്ഷോഭം പടരുന്നു. ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭമെങ്കിൽ നൂറു കണക്കിന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് നിരോധിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. 2,500പേരെ കരുതൽ തടങ്കലിലാക്കി.

പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1979ൽ ഇസ്‌ലാമിക് ഭരണകൂടം വന്നതു മുതൽ ഇറാനുമായി ശത്രുതയിലാണ് യുഎസ്. യുഎസിന്റെ ഇടപെടലുകളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. ഡിസംബർ 28ന് വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സമരത്തെ കർശനമായാണ് ഇറാൻ ഭരണകൂടം നേരിട്ടത്. എന്നാൽ, പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് നടപടികൾ മയപ്പെടുത്തി. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.

കഴിഞ്ഞ ജൂണിലെ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതിമൂലമുള്ള ഉപരോധവുമാണു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ഡോളറിനെതിരെ റിയാലിന്റെ മൂല്യം പകുതിയായി കുറഞ്ഞു. പെട്രോൾ വിലവർധനയും ജനങ്ങളെ ബാധിച്ചു. ഭക്ഷണത്തിന്റെയും വീട്ടുസാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *