തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കും സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സുരേഷിന്റെമരണ കാരണം ഹൃദയാഘാതം എന്നായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *