ചന്ദ്രിക ആഴ്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നു.സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നു.ഡയറകടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി.പി.എം.എ.സമീറാണ് ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്.മഹിളാ ചന്ദ്രികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജൂലായ് ഒന്ന് മുതല്‍ ഇവ വിപണിയിലെത്തിയില്ല.
വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ കോഴിക്കോട് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന പീരിയോഡിക്കല്‍സ് വിഭാഗമാണ് ‘താല്‍ക്കാലികമായി’ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. ജൂലൈ ഒന്ന് മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ അച്ചടിയായോ, ഡിജിറ്റലായോ പതിപ്പുകള്‍ പ്രസിദ്ധീകരിക്കില്ലെന്നും പബ്ലിഷിംഗ് കമ്പനി വ്യക്തമാക്കി. പീരിയോഡിക്കല്‍സ് ഉള്‍പ്പടെ ഏതു വിഭാഗത്തില്‍പ്പെട്ട സ്ഥിര, പ്രൊബേഷന്‍ ജീവനക്കാര്‍ക്കും സ്വയം വിരമിക്കാവുന്ന എക്‌സിറ്റ് സ്‌കീം 2022 പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്പനി അറിയിച്ചു.ജൂണ്‍ ആറിന് ഇറക്കിയ നോട്ടീസിലാണ് ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് പിരീയോഡിക്കല്‍സ് നിര്‍ത്തുന്ന കാര്യം അറിയിച്ചത്.
അതെ സമയം ഈ വാർത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് ചെലവഴിച്ചിരുന്നെങ്കില്‍ ഈ ഗതി ആ സ്ഥാപനത്തിന് വരുമായിരുന്നില്ലെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?
കെടി ജലീലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ? ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല.

