തിരുവനന്തപുരം: അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്ന ബി.ജെ.പി നേതാവ് മേജർ രവിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. മേജർ രവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഇതേ രീതിയിലുള്ള വ്യാജ വീഡിയോകൾ നിർമ്മിച്ച് വ്യാപകമായി പങ്കുവെക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ അന്ന് എല്ലാ മാധ്യമങ്ങളും തത്സമയം സംപ്രേഷണം ചെയ്തതാണ്. ലഭ്യമായ ഈ മാധ്യമ ദൃശ്യങ്ങൾ ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ. അത് കണ്ടാൽ തന്നെ നിലവിൽ പ്രചരിക്കുന്ന വാർത്തകൾ എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. മേജർ രവിയെപ്പോലെ ഒരാൾ വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണ്. നവമാധ്യമങ്ങൾ വഴി ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പടച്ചുവിടുന്നവർക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി.
