തിരുവനന്തപുരം: കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട യാതൊരു സാഹചര്യവും നിലവിൽ സംസ്ഥാനത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പദ്ധതിയോട് യു.ഡി.എഫിന് അന്നും ഇന്നും ശക്തമായ വിയോജിപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ സർക്കാർ ഉണ്ടാക്കിവെച്ച ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്നാണ് നിലവിലെ സർക്കാർ പരിശോധിക്കുന്നത്.

ഈ വിഷയത്തിൽ യു.ഡി.എഫിന്റെ രാഷ്ട്രീയ നയങ്ങൾക്കനുസരിച്ചുള്ള വിശദമായ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തലയിൽ മുണ്ടിട്ടുകൊണ്ടാണ് പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. മുൻ സർക്കാർ ഒപ്പുവെച്ചതിനാൽ ഈ സർക്കാരിന് പദ്ധതി നടപ്പാക്കാതിരിക്കാൻ കഴിയില്ല. രാഷ്ട്രീയ ലാഭത്തിനായി പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതിലൂടെ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ കേരളത്തിലെ വിദ്യാർഥി സമൂഹത്തോടും രക്ഷിതാക്കളോടും മാപ്പ് പറയണം. മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിക്കു തന്നെ ഒടുവിൽ പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *