ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ചു. ഇന്ന് മുതൽ മദ്യം നൽകുമെന്ന് ബാറുടമകൾ അറിയിച്ചു.വെയര്‍ ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. ബാറുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിവറേജസിന് മുന്നിലെ നീണ്ട നിരയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. കല്യാണത്തിന് 20 പേര്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ബാറുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചത്. വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ വഴി മദ്യം പാര്‍സലായി നല്‍കുന്നത് പുനരാരംഭിക്കാന്‍ ബാറുടമകള്‍ തീരുമാനിക്കുകയായിരുന്നു.

വെയര്‍ഹൗസ് നികുതി എട്ടുശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബാറുകള്‍ ദീര്‍ഘകാലം അടച്ചിട്ടിരുന്നു. വെയര്‍ഹൗസ് ചാര്‍ജ് അടിയന്തരമായി കുറയ്ക്കണമെന്നതായിരുന്നു ആവശ്യം. അതിനിടെ ബിയറും വൈനും ബാറുകള്‍ വഴി നല്‍കാന്‍ തുടങ്ങിയെങ്കിലും മദ്യവില്‍പ്പന പുനരാരംഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *