തീർത്ഥാടന പാതകളിൽ നോൺ-വെജ് ആഹാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഉത്തർപ്രദേശ് സർക്കാർ കൂടുതൽ കർശനമാക്കി. അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും ഇനി ഓൺലൈനിലും നോൺ-വെജ് ഭക്ഷണവിതരണം പാടില്ലെന്ന് യുപി ഉത്തരവിറക്കി.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അയോധ്യയിൽ ഉൾപ്പെടെ എത്തുന്ന സഞ്ചാരികൾ ഓൺലൈൻ വഴി നോൺ-വെജ് ഓർഡർ ചെയ്യുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം വഴി ഇനി ഇവിടങ്ങളിൽ സസ്യേതര ആഹാരം വാങ്ങാനാവില്ല. ഇവിടങ്ങളിൽ ഹോട്ടൽ, റസ്റ്ററന്റുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്ക് നിലവിൽ നോൺ-വെജ് വിലക്ക് ബാധകമാണ്. ഇതാണ് ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ബാധകമാക്കിയത്.
