കെപിസിസി നിർദ്ദേശം ലംഘിച്ച് സി പി ഐ എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത കെ വി തോമസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കെ മുരളീധരൻ എം പി. വേദിയിലെത്തിയ അദ്ദേഹം പാർട്ടി ശത്രുവിനെ പുകഴ്ത്തി പിണറായി സ്തുതി പാടി. ഇത് ചെയ്യാൻ പാടിലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. വിലക്ക് ലംഘിച്ചതിന് നടപടിയുണ്ടാകണം ഇല്ലെങ്കിൽ പാർട്ടി തീരുമാനം അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ ഹൈക്കമാന്‍ഡ് അംഗീകരിക്കും. കോണ്‍ഗ്രസില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ലെന്ന തോന്നലാവാം കെവി തോമസിന്റെ നീക്കത്തിന് പിന്നില്‍. കെകെ ശൈലജയേയും തോമസ് ഐസക്കിനേയും ജി സുധാകരനേയും വഴിയാധാരമാക്കിയ പിണറായി വിജയനാണ് കെവി തോമസിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

അതേസമയം, കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്‍കിയ ശുപാര്‍ശ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറും. എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുക. എന്നാല്‍, നടപടി ഉടന്‍ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.

കെവി തോമസ് കഴിഞ്ഞ ഒരു വര്‍ഷമായി സിപിഐഎം നേതാക്കളുമായി ചര്‍ച്ചയിലാണെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കെവി തോമസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സിസി പ്രസിഡണ്ട് കൈമാറിയ ശുപാർശ കത്തിൽ ആരോപിക്കുന്നു.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം കെവി തോമസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന നിഗമനത്തിലേക്ക് ഞങ്ങളെത്തി. പാര്‍ട്ടിക്ക് വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തക്കതായ കര്‍ശന നടപടി കെ വി തോമസിനെതിരെ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായും കെ സുധാകരന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *