ന്യൂ ഡൽഹി: വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിഷയത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റ് ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തുമെന്നും സഭ തടസപ്പെടുത്തരുതെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തരമന്ത്രി പറയുന്നത് പ്രതിപക്ഷം പൂർണമായും കേൾക്കണം. ചർച്ചയും മറുപടിയും ഉണ്ടാകുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടയാൻ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കരുത്’, കിരൺ റിജിജു പറഞ്ഞു.
എങ്കിലും ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ ശക്തമായ ബഹളം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി മറുപടി നൽകും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
പ്രതിപക്ഷം ബഹളത്തിനിടയിലും ട്രിബ്യൂണൽസ് റിഫോംസ് ബില്ല് ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കിയ ശേഷമാണ് ഇരുസഭകളും നാളെ വരെ പിരിഞ്ഞത്.
