മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. വ്യാഴാഴ്ചയോടെ ഒരുക്കങ്ങൾ പൂർത്തീകരിക്കും. പാതയോരത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ചും ഉണങ്ങിയ പുല്ലിന് തീയിട്ടും പാതയിലെ തടസ്സങ്ങൾ നീക്കിയിട്ടുണ്ട്. ബാരിക്കേഡുകളുടെ നിർമാണവും ഇന്ന് പൂർത്തിയാകും. ലൈറ്റ് സംവിധാനം ഒരുക്കുന്നതും അവസാന ഘട്ടത്തിലാണ്. സത്രം മേഖലയിൽ ആൾമറയില്ലാത്ത കിണറുകളുള്ളതായി അഗ്നിരക്ഷാ വിഭാഗം അറിയിച്ചതിനെത്തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള്ള കിണറുകൾക്ക് അടിയന്തരമായി മറയുണ്ടാക്കുന്നതിന് നോട്ടീസ് അയക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. ജീവനക്കാരെ ഡ്യൂട്ടിക്ക് വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് നൽകിയതായും ഒമ്പത് പോയന്റുകളിലേക്കും റവന്യു വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും തഹസിൽദാർ അറിയിച്ചു.

ജലവകുപ്പ് പുല്ലുമേടു മുതൽ കോഴിക്കാനം വരെ 14 പോയിന്റുകളിൽ വാട്ടർ ടാങ്കുകൾ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 16 മേഖലകളിലായി 1400 ഓളം പേരടങ്ങുന്ന പോലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളിൽ സ്‌പെഷ്യൽ ആർ ആർ ടി സ്‌ക്വാഡുകളെയും എലഫന്റ് സ്‌ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ സംവിധാനങ്ങളും സജ്ജമായി.

മകരവിളക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യത്തിന് കെഎസ്ആർടിസി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ 65 ബസുകൾ സർവീസ് നടത്തും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് കെ.എസ്.ആർ.ടി.സി. ബസ് സർവീസ്. സത്രം, വള്ളക്കടവ് നാലാം മൈൽ പ്രവേശനപാതകൾ വഴി 8 മണി മുതൽ ഭക്തരെ കടത്തിവിടും. രണ്ട് മണിക്ക് ശേഷം ആരെയും കടത്തിവിടില്ല. മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ നാലാംമൈൽ വഴിയാണ് തിരികെയിറങ്ങേണ്ടത്. ശബരിമലയിലേക്ക് പോവാൻ അനുവദിക്കില്ല. ഉച്ചക്ക് 12 മണി വരെ കമ്പത്തു നിന്ന് കുമളി വഴി ഭക്തരെ കടത്തി വിടും. ഒരു മണിവരെയാണ് കുമളിയിൽ നിന്നും പുല്ലുമേട്ടിലേക്കുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടത്തിവിടുന്നത്. അതിനുശേഷം വാഹനങ്ങൾ കടത്തിവിടില്ല.

റേഞ്ച് ഐജിയുടെയും ഡിഐജിയുടെയും മേൽനോട്ടത്തിൽ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കഴിഞ്ഞ ദിവസം വിലയിരുത്തി. കൂടാതെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും സത്രം ഇടത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഒരുക്കങ്ങളുടെ പൂർണത ഉറപ്പു വരുത്താൻ ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗവും ചേരും.

Leave a Reply

Your email address will not be published. Required fields are marked *