പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തു. രാഹുലിനെ ഉടൻ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് മടങ്ങവേ ഡിവൈഎഫ്ഐ – യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹമാണു ഉണ്ടായിരുന്നത്. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതിമുൻകൂർ ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
