കെ റയിൽ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈനെന്നാണ് വിമര്‍ശനം.പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍, മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സര്‍ക്കാരെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.ജനങ്ങള്‍ക്ക് ബോധ്യമാകാത്ത സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു. ഇത്രയും വലിയ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്തെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ‘പൗരപ്രമുഖരെ’ വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി ‘വിശദീകരിച്ചത്’. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്ന കേന്ദ്ര നിലപാട് നിലവിലിരിക്കേ പാവങ്ങളുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി അടിക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും സത്യദീപത്തില്‍ വിമര്‍ശിക്കുന്നു.ലോകായുക്താ വിഷയത്തിലും സർക്കാർ അനാവശ്യമായ തിടുക്കം കാട്ടിയതായും മുഖപ്രസംഗം പറയുന്നു. നേരത്തെ ഇടതു സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന ‘ലോകായുക്ത’യെ വെറും അന്വേഷണ കമ്മീഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു. നയപരമായ കാര്യങ്ങളില്‍പ്പോലും സഭാ ചര്‍ച്ചകളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്, പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്താണ് അവകാശമെന്നും മുഖപ്രസംഗം ചോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *