ബലാത്സംഗ കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരിന്‍റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
ബലാല്‍സംഗ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിൽ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽവെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.