ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസില്‍ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റില്‍. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്റെ അച്ഛന്‍ കുഞ്ഞുമോന്റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസില്‍ കിരണിന്റെ പിതാവ് കുഞ്ഞുമോന്‍, മാതാവ് അശ്വതി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാന്‍ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കിരണിന്റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പില്‍ വെച്ചു.

മഴക്കാലത്ത് മീന്‍ പിടിക്കാന്‍ കിരണ്‍ വൈദ്യുതി കെണി ഉപയോഗിക്കാറുണ്ട്. ജലാശയമുള്ളതിനാല്‍ ഇതുവഴി പോയാല്‍ ഷോക്കേല്‍ക്കും. ഇലക്ട്രീഷ്യന്‍ എന്ന നിലയിലുള്ള അറിവുകള്‍ കിരണ്‍ പ്രയോജനപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു വാടയ്ക്കല്‍ സ്വദേശിയായ ദിനേശനെ മരിച്ച നിലയില്‍ സമീപത്തെ പാടത്ത് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അയല്‍വാസിയായ കിരണ്‍ തന്റെ അമ്മയുടെ സുഹൃത്ത് കൂടിയായ ദിനേശനെ ഷോക്കടിപ്പിച്ച് കോലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *