എങ്ങനെ പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സമ്പദ്ഘടന വളര്‍ച്ച കൈരിക്കുമ്പോള്‍ അത് സമഗ്രമായിരിക്കണം എന്ന കാഴ്ച്ചപ്പാട് ബജറ്റിലുടനീളം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനും വ്യക്തമായ നിര്‍ദ്ദേശം ബജറ്റിലുണ്ട്. ഇതിന്റെ ഭാഗമാണ് സയന്‍സ് പാര്‍ക്കുകള്‍ എന്ന ആശയമെന്നും പിണറായി വജയന് വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നല്‍കുന്നുണ്ട്. അതിനായി 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം, അധികാര വികേന്ദ്രീകരണം, എന്നിവയ്ക്കും അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മിഷന് പദ്ധതികള്‍ക്കും ബജറ്റില്‍ ആവശ്യമായ വകയിരുത്തലുണ്ട്. അടുത്ത കാല്‍നൂറ്റാണ്ടില്‍ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം സാക്ഷാത്കരിക്കാനുള്ള ചുവടുകള്‍ ബജറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബജറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ഉന്നയിച്ചത്. വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു ഡോക്കുമെന്റ് മാത്രമായി ബജറ്റ് ചുരുങ്ങി. ബജറ്റിനെ സംബന്ധിച്ചുള്ള ഒരു മുഖ്യപ്രശനം വിശ്വാസ്യതയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികള്‍ നടപ്പാക്കിയിട്ടുപോലുമില്ല. അതുപോലെ തന്നെയുള്ള പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുമുണ്ടായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും സതീശന് പറഞ്ഞു.
”കഴിഞ്ഞ ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് ആരോഗ്യമേഖലയെ സംബന്ധിച്ചാണ്. എന്നാല്‍ ഒന്നാം ബജറ്റില്‍ വാക്സിന് ഗവേഷണ കേന്ദ്ര പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ സാധ്യമായില്ല. കോവിഡിനെ സംബന്ധിച്ച് ഒരുപാട് അവകാശവാദങ്ങള്‍ ബജറ്റില്‍ ഉയര്‍ന്നു കേട്ടു. ഇന്ത്യയില്‍ മഹാരാഷ്ട്ര കഴിഞ്ഞ ഏറ്റവും അധികം കേസുകളും മരണവും കേരളത്തിലാണ് ഉണ്ടായത്. ആയിരങ്ങള്‍ കോവിഡാനന്തര രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നു. അതിനെക്കുറിച്ച് പഠനം നടത്താനൊന്നും ബജറ്റ തയാറായില്ല,” സതീശന് കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ഒരു നടപടിക്രമവും ബജറ്റിലില്ല. വിശ്വാസ്യത ബജറ്റിന് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. വരവ് കുറയുകയും ചിലവ് വര്‍ധിക്കുകയുമാണ് ചെയ്തത്. നികുതി ഭരണസംവിധാനം പുനസംഘടിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ട് അതുണ്ടായില്ല. ജിഎസ്ടിക്ക് അനുയോജ്യമായ രീതിയില്‍ നികുതി സംവിധാനം മാറ്റണം. ഇന്ത്യയിലെ 90 ശതമാനം സംസ്ഥാനങ്ങളും അത് ചെയ്തു. നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും സതീശന് ആരോപിച്ചു.
