ഗുജറാത്തില്‍ നാല് വയസ്സുകാരിയെ നരബലി കൊടുത്തു. തിങ്കളാഴ്ച്ച ഛോട്ടാ ഉദയ്പൂരുലാണ് സംഭവം. റിതാ തദ്വി എന്ന കുട്ടിയെ അമ്മയുടെ മുന്നിലിട്ട് കോടാലികൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തത്. ശേഷം കുട്ടിയുടെ രക്തം കുടുംബക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു. സംഭവത്തില്‍ 42കാരനായ ലാലോ ഹിമ്മത്ത് എന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തില്‍ സംഭവം നടക്കുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡിലൂടെ നടന്ന് പോകുകയായിരുന്ന റിതയെ അയല്‍വാസിയായ ലാലോ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് പിന്നാലെയോടിയ കുട്ടിയുടെ അമ്മ അലറിക്കരഞ്ഞതോടെ അയല്‍വാസികള്‍ ഓടിയെത്തി, തുടര്‍ന്ന് ഇവര്‍ ലാലോയെ കുട്ടിയെ ആക്രമിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ തറയില്‍ കിടത്തി കഴുത്തില്‍ കോടാലികൊണ്ട് വെട്ടുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചിരുന്നു.

തുടര്‍ന്ന് പ്രതി കുട്ടിയുടെ രക്തം വീട്ടില്‍ പണിത ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചുവെന്നാണ് പൊലീസടക്കം പറയുന്നത്. ദേവിയെ പ്രീതിപ്പെടുത്താനാണ് ഇയാള്‍ ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ മന്ത്രവാദിയാണോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *