ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ വീട് തകർന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാൻ നീക്കം നടക്കുന്നതിനിടക്കാണ് വീണ്ടും ആക്രമണം ഉണ്ടായത്. 92 കോളനിയിലെ ലീലയുടെ വീടാണ് തകർത്തത്. വീടിന്റെ അടുക്കളയും മുൻ ഭാഗവും തകർത്ത കൊമ്പൻ അടുക്കളയിലുണ്ടായിരുന്ന അരി തിന്ന ശേഷമാണ് സ്ഥലം വിട്ടതെന്നാണ് വിവരം. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചു മകളും കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അതേ സമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ ട്രയൽ റൺ തടഞ്ഞ് നാട്ടുകാർ. വാഴച്ചാലിൽ ലോറി തടഞ്ഞതാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ഇപ്പോള്‍ തന്നെ വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതത്തിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറയുന്നു.
ചാലക്കുടി, അതിരപ്പിള്ളി വനമേഖലയിലൂടെ പറമ്പിക്കുളത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയല്‍ റണ്‍ നടത്തിയത്. വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്. അരിക്കൊമ്പനെ കാടു മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധം തുടരുകയാണ്.
